ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ 21000 കോടി രൂപയുടെ പ്രത്യേക സാന്പത്തിക പാക്കേജ് നൽകണമെന്നു കേരളം. കേന്ദ്ര ബജറ്റിനു മുന്നോടിയായി സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ഉൾപ്പെടുത്തി നടന്ന ബജറ്റ് കണ്സൾട്ടേഷൻ യോഗത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ ആവശ്യം ഉന്നയിച്ചത്.
ജിഎസ്ടി പുനഃക്രമീകരണവും അമേരിക്കൻ തീരുവയും സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിയെ സാരമായി ബാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ജിഎസ്ടി പുനഃക്രമീകരണം മൂലം 8,000 കോടി രൂപ വാർഷികനഷ്ടവും അമേരിക്കൻ തീരുവ മൂലം കയറ്റുമതി മേഖലയ്ക്ക് 2,500 കോടി രൂപയുടെ വാർഷികനഷ്ടവും സംഭവിച്ചു.
കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് എയിംസ്, റബറിന്റെ താങ്ങുവില 200 രൂപയിൽനിന്ന് 250 രൂപയാക്കി ഉയർത്തുക, നെല്ല് സംഭരണ പരിഷ്കരണത്തിന് 2000 കോടി രൂപ, പ്രവാസി ക്ഷേമ പദ്ധതി, വന്യമൃഗ ശല്യം പരിഹരിക്കാൻ 1000 കോടി രൂപ, ദേശീയപാത ഭൂമി ഏറ്റെടുക്കലിന് ചെലവായ 6000 കോടി രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും കേരളം യോഗത്തിൽ ഉന്നയിച്ചു.
നാവിക അക്കാദമി, കൊച്ചിൻ ഷിപ്പ്യാർഡ്, ബ്രഹ്മോസ് എയ്റോസ്പേസ് എന്നിവ ഉൾപ്പെടുത്തി കേരളത്തിൽ പ്രതിരോധ ഗവേഷണ ഇടനാഴി സ്ഥാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.